ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ശുപാർശ: ജസ്റ്റിസ് ഗൊഗോയ് പിൻഗാമിയാകട്ടെ

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

മനോരമ ലേഖകൻ ന്യൂഡൽഹി∙ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്തു. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ജസ്റ്റിസ് ഗൊഗോയ് അടുത്ത മാസം മൂന്നിനു സത്യപ്രതി‍ജ്ഞ ചെയ്യും. 2019 നവംബർ 17 വരെയാണു ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടുത്ത മാസം രണ്ടിനു സ്ഥാനമൊഴിയും.

സാധാരണഗതിയിൽ, സീനിയോറിറ്റി അടിസ്ഥാനമാക്കിയാണു ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. ആ പതിവനുസരിച്ചാണു ജസ്റ്റിസ് ഗൊഗോയിയുടെ േപര് ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്തത്. എന്നാൽ, 1973ലും 1977ലും സീനിയോറിറ്റി മറികടന്നു ചീഫ് ജസ്റ്റിസിനെ നിയമിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കഴിഞ്ഞ ജനുവരിയിൽ പത്രസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ജസ്റ്റിസ് ഗൊഗോയിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജസ്റ്റിസ് ഗൊഗോയിയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ശുപാർശ െചയ്യാതിരിക്കുമോയെന്നു ജുഡീഷ്യറി വൃത്തങ്ങൾ ആശങ്കയുന്നയിച്ചിരുന്നു.

അസമിൽനിന്നുള്ള ജസ്റ്റിസ് ഗൊഗോയ് 2001 ഫെബ്രുവരിൽ ഗുവാഹത്തി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010 സെപ്റ്റംബറിൽ പഞ്ചാബ്–ഹരിയാന ൈഹക്കോടതിയിൽ ജഡ്ജിയായി. പിറ്റേവർഷം ഫെബ്രുവരിയിൽ അവിടെത്തന്നെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രിലിലാണു സുപ്രീം കോടതിയിൽ നിയമിക്കപ്പെട്ടത്. ജസ്റ്റിസ് ഗൊഗോയിയുടെ പിതാവ് കേശബ് ചന്ദ്ര ഗൊഗോയ് 1982ൽ രണ്ടുമാസം അസമിൽ മുഖ്യമന്ത്രിയായിരുന്നു; മകൻ റക്തിം ഗൊഗോയ് അഭിഭാഷകനാണ്. നിയമന നടപടിയായാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാവും ഗൊഗോയ്.