സ്ത്രീധന പീഡന നിയമം പകപോക്കാൻ ഉപയോഗിക്കരുത്: സുപ്രീം കോടതി

ന്യൂഡൽഹി ∙ സ്ത്രീധന പീഡനത്തിന് എതിരെയുള്ള നിയമം പ്രതികാര മനോഭാവത്തോടെ ഉപയോഗിക്കരുതെന്നു സുപ്രീം കോടതി. സ്ത്രീധന പീഡനക്കേസുകളിൽ ഉടൻ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് ഒഴിവാക്കിയ വിധിയിലാണു കോടതിയുടെ നിർദേശം.

മറ്റു വിധത്തിലുള്ള അതിക്രമങ്ങൾക്കിരയാകുന്നവർ ദേഷ്യവും പ്രതികാരവും തീർക്കാൻ സ്ത്രീധ പീഡന നിയമം ദുരുപയോഗം ചെയ്യരുത്. ഇരയോടുള്ള അനുകമ്പമൂലം അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും ഇങ്ങനെ ചെയ്യുന്ന സാഹചര്യമുണ്ടാവരുത്. ഇതു മറ്റുചിലർക്കു നീതിനിധേഷമാകും. വേണ്ടിവന്നാൽ ഇതിനെതിരെ നിയമം കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

സ്ത്രീധന പീഡനക്കേസുകളിൽ കുടുംബക്ഷേമ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭർത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാവൂ എന്ന വിധി സുപ്രീം കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.