അഹമ്മദാബാദ്∙ ഗുജറാത്തിന്റെ സെക്രട്ടേറിയറ്റ് വളപ്പിൽ പുലി കയറി. ഇന്നലെ പുലർച്ചെ കയറിപ്പറ്റിയ പുള്ളിപ്പുലിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകിട്ട് സെക്രട്ടേറിയറ്റ് വളപ്പിനോടു ചേർന്ന പാർക്കിൽനിന്നു പിടികൂടി.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പുലി അകത്തു കയറിയ വിവരം അറിഞ്ഞത്. 6 ഗേറ്റുകളുള്ള ഇവിടെ പ്രധാന ഗേറ്റിനടിയിലെ വിടവിലൂടെ പുലർച്ചെ 2 മണിയോടെ പുലി അകത്തു കടക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
നിയമസഭാ മന്ദിരവും പ്രധാന ഓഫിസുകളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളും ഗാന്ധിനഗറിലെ ഈ ക്യാംപസിൽ തന്നെയായതിനാൽ പൊലീസ് അതീവ ജാഗ്രതയാണു പുലർത്തിയത്. ജീവനക്കാരെ ഉൾപ്പെടെ അകത്തേക്കു പ്രവേശിപ്പിച്ചില്ല. അമ്പതിലധികം ഫോറസ്റ്റ് ഗാർഡുമാരാണു മണിക്കൂറുകളോളം തിരച്ചിൽ നടത്തിയത്.