കൊച്ചി ∙ കുഴൽക്കിണർ കുഴിക്കുന്നതിനു സർക്കാർ ഏർപ്പെടുത്തിയ നിരോധനം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നോട്ടിസ് പുറപ്പെടുവിച്ചു. മഴക്കുറവു മൂലം ജലക്ഷാമം രൂക്ഷമായതിനാൽ കൃഷിയാവശ്യത്തിനു വെള്ളംകിട്ടാൻ കർഷകർക്കു കുഴൽക്കിണർ കുത്താതെ തരമില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി തോമസ് ആന്റണിയാണു ഹർജി നൽകിയത്.
വരൾച്ചയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമ പ്രകാരം കഴിഞ്ഞ മാസം 17നാണു സർക്കാർ സർക്കുലർ ഇറക്കിയത്. സ്വകാര്യ കുഴൽക്കിണർ ഓപ്പറേറ്റർമാർ കുഴൽക്കിണർ കുഴിക്കുന്നതു വിലക്കുന്നതാണു സർക്കുലർ. എന്നാൽ, കൃഷിക്കു വെള്ളമില്ലാതെ ഭക്ഷ്യോൽപാദനം പ്രതിസന്ധിയിലായാൽ സംസ്ഥാനം പട്ടിണിയിലേക്കു പോകുമെന്നു ഹർജിയിൽ പറയുന്നു.
കർഷകരുടെ ജീവിതമാർഗം ഇല്ലാതാക്കുന്നതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു.