കൊച്ചി ∙ മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട വി. എം. രാധാകൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങണമെന്നു ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത ശേഷം അന്നു തന്നെ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കണം.
തുടർന്നു കോടതിയിൽ ജാമ്യത്തിനു ശ്രമിക്കാമെന്നും കോടതി വ്യക്തമാക്കി. വി.എം. രാധാകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കിയാണു കോടതി നിർദേശം. അഴിമതി നിരോധന നിയമം ഉൾപ്പെടെ വകുപ്പുകൾക്കു 2016ൽ വിജിലൻസ് റജിസ്റ്റർ ചെയ്തതാണു കേസ്. ഒൻപതു വർഷത്തേക്കു ഫ്ലൈ ആഷ് വാങ്ങാനുള്ള കരാർ ഹർജിക്കാരന്റെ എആർകെ ഏജൻസീസിനു നൽകിയിരുന്നു. കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായി കേസ് നടത്തി, ബാങ്ക് ഗാരന്റിയിനത്തിൽ കമ്പനിക്കു ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.