പോത്തൻകോട് ∙ പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ രാത്രിയുണ്ടായ ഗുരുതര ഭക്ഷ്യവിഷബാധയെ തുടർന്നു നാനൂറോളം പേർ ആശുപത്രിയിലായി. മെഡിക്കൽ കോളജിലും കഴക്കുട്ടത്തെ സ്വകാര്യ ആശുപത്രികളിലുമാണ് അധികം പേരും.
രാത്രി വൈകിയും കൂടുതൽ ആളുകൾ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. പള്ളിപ്പുറത്തെ ക്യാംപ് ഓഫിസിലും പത്തുപേർ ചികിൽസയിലാണ്. നൂറ്റൻപതോളം പേർ പത്തുമണിയോടെ മെഡിക്കൽ കോളജിൽ ചികിൽസ തേടി. ആരുടെയും നില ആശങ്കാജനകമല്ല.
രാത്രി കന്റീനിൽ വിളമ്പിയ മീൻകറി കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയേറ്റതെന്നാണു നിഗമനം. ഛർദിയും വയറിളക്കവും ഉണ്ടായി.
അസ്വസ്ഥത കൂടിയതോടെ ചിലർ കുഴഞ്ഞുവീണു. 21നു പരിശീലനം ആരംഭിച്ച പുതിയ ബാച്ചിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പുതിയ ബാച്ചിൽ എണ്ണൂറുപേർ എത്തിയിരുന്നു.