ആലപ്പുഴ ∙ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആരു വീഴ്ചവരുത്തിയാലും കർശന നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. റേഷൻ വിതരണത്തിൽ നിലവിലുണ്ടായ താളപ്പിഴകൾ പരിഹരിച്ചു വരികയാണ്. ഡിസംബറിലെ റേഷൻ വിതരണം ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചുതന്നെ 90% വിജയകരമാക്കും.
ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു ഭക്ഷ്യഭദ്രതാ നിയമം പൂർണമായും നടപ്പാക്കും. മുൻഗണനാപട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ജില്ലാതലത്തിലുള്ള അപ്പീൽ കമ്മിറ്റികൾ ഇതുസംബന്ധിച്ചുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ അരിയുടെയും ഗോതമ്പിന്റെയും ലഭ്യതയിൽ കൂടിയ പരിഗണന കേരളത്തിന് ആവശ്യമുണ്ട്.
ഇൗ ആവശ്യം കേന്ദ്രസർക്കാരിനു മുൻപിൽ ഉന്നയിച്ചു വരികയാണ്. മുൻഗണനാ പട്ടികയിൽ ഉള്ളവരുടെ എണ്ണം 97 ലക്ഷത്തിൽ നിന്നു 1.50 കോടിയായി ഉയർന്നുകഴിഞ്ഞു. ഇത് അനുസരിച്ചുള്ള വിഭവങ്ങൾ ലഭിക്കാത്തതു മൂലമാണു പഞ്ചസാര ഉൾപ്പെടെ വിതരണം ചെയ്യുന്നതിൽ ഇപ്പോൾ ക്ഷാമം നേരിടുന്നതെന്നും മന്ത്രി അറിയിച്ചു.