Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലിയാമ്പതിയിൽ ഏറ്റെടുത്ത കെട്ടിടം തിരിച്ചു നൽകാൻ സുപ്രീം കോടതി

ന്യൂഡൽഹി ∙ നെല്ലിയാമ്പതിയിൽ മീനമ്പാറ എസ്‌റ്റേറ്റിൽ സംസ്‌ഥാന സർക്കാർ ഏറ്റെടുത്ത കെട്ടിടം 15 ദിവസത്തിനകം നെല്ലിയാമ്പതി പ്ലാന്റേഷൻസിനു തിരികെ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. മീനമ്പാറ എസ്‌റ്റേറ്റ് ഉൾപ്പെടെ നെല്ലിയാമ്പതി പ്ലാന്റേഷൻസിന്റെ കൈവശത്തിലുള്ള ഏകദേശം 200 ഏക്കർ ഭൂമി സർക്കാർ രണ്ടു മാസത്തിനകം അളന്നുതിരിച്ചു റിപ്പോർട്ട് നൽകണമെന്നും ജഡ്‌ജിമാരായ മദൻ ബി.ലൊക്കൂർ, ദീപക് ഗുപ്‌ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

കെട്ടിടം വിട്ടുനൽകാൻ 2015 ഡിസംബർ 18നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഭൂമി അളന്നുതിരിച്ചു നൽകണമെന്നു ഹൈക്കോടതി നൽകിയ ഉത്തരവ് 2012 സെപ്‌റ്റംബർ മൂന്നിനു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. കെട്ടിടം സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ, ഭൂമിയുടെ വിഷയത്തിലും ഹർജി നിലവിലുണ്ടെന്നു നെല്ലിയാമ്പതി പ്‌ളാന്റേഷൻസിനുവേണ്ടി ഹാജരായ എം.കെ.എസ്.മേനോനും ഉഷാനന്ദിനിയും വാദിച്ചു.

എന്നാൽ, എസ്‌റ്റേറ്റ് ഉടമകൾ അവകാശമുന്നയിച്ചിട്ടുള്ളത് വനഭൂമിയിലാണെന്നും അത് അളന്നുതിരിക്കുന്നതു പ്രായോഗികമല്ലെന്നും സർക്കാരിനുവേണ്ടി സ്‌റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് വാദിച്ചു. വാദം തള്ളിയ കോടതി, രണ്ടു മാസത്തിനുള്ളിൽ അളന്നു തിരിച്ചു റിപ്പോർട്ട് നൽകണമെന്നു വ്യക്‌തമാക്കി. സർക്കാർ ആറുമാസം ചോദിച്ചെങ്കിലും കോടതി തീരുമാനം മാറ്റിയില്ല.

related stories