ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു

ഡെങ്കിപ്പനി ബാധിച്ചു മരിച്ച അബൂബക്കർ.

മട്ടന്നൂർ∙ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പരിയാരം ഹസൻ മുക്കിലെ ചോലക്കണ്ടി വീട്ടിൽ കെ.കെ.അബൂബക്കർ (59) മരിച്ചു. നാലു ദിവസം മുൻപാണ് അബൂബക്കറിന് പനി ബാധിച്ച് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി കൂടുതലായതിനെ തുടർന്നു തലശ്ശേരി ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇന്നലെ രാവിലെ ആറോടെയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചതെന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നുണ്ടെങ്കിലും മരണ കാരണം രക്തസമ്മർദം ഉയർന്ന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതുകൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഡെങ്കിപ്പനി പരിശോധനയിൽ പോസിറ്റീവ് ആയിരുന്നുവെന്നും വിദഗ്ധ ചികിത്സയ്ക്ക് ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ഹാജിറ. മക്കൾ: മറിയം, നൗഫൽ, റഫീഖ്, നസീറ, ആരിഫ. മരുമക്കൾ: സാദിഖ്, ബൾക്കീസ്, ഫിറോസ്. മട്ടന്നൂർ മേഖലയിൽ പടർന്ന ഡെങ്കിപ്പനി ബാധിച്ച് മരണം സംഭവിച്ച ആദ്യ വ്യക്തിയാണ് അബൂബക്കർ.