കൊച്ചി ∙ കന്നുകാലികളുടെ വിൽപനയ്ക്കും കശാപ്പിനും പൂർണവിലക്ക് ഏർപ്പെടുത്തുന്നതല്ല പുതിയ ചട്ടമെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ചട്ടമുണ്ടാക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും നയതീരുമാനത്തിന്റെ ഭാഗമാണെന്നും സ്റ്റേ ചെയ്യരുതെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതു നിരോധിച്ചതിനെതിരെ കോഴിക്കോട് ജില്ലാ മീറ്റ് വർക്കേഴ്സ് അസോസിയേഷൻ, ഹൈബി ഈഡൻ എംഎൽഎ, ഇറച്ചി വ്യാപാരിയായ കെ.യു. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ നൽകിയ ഹർജികളിലാണു സിംഗിൾ ജഡ്ജി മുൻപാകെ വാദം. ഇടക്കാല ഉത്തരവിനായി കോടതി കേസ് മാറ്റി.
കാലിച്ചന്തകൾ കാർഷികാവശ്യത്തിനു കന്നുകാലികളെ വിൽക്കാനുള്ളതാണെന്നും കന്നുകാലികൾക്കു വേണ്ട രീതിയിൽ പരിചരണം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു.