നിർമാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വാഹനം കണ്ടെത്തി

നിർമാതാവിന്റെ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് പിടിച്ചെടുത്ത വാൻ.

കൊച്ചി ∙ നിർമാതാവിന്റെ ഭാര്യയായ നടിയെ 2011ൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കൃത്യത്തിനുപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തു. ദേശീയ പാതയിൽ പനങ്ങാടിനു സമീപം മാടവനയിൽനിന്നാണു വാൻ കണ്ടെടുത്തത്. പ്രതികൾ വാഹനം തിരിച്ചറിഞ്ഞു.

ഈ വാൻ കോയമ്പത്തൂരിലേക്കു കടത്തിയെന്നായിരുന്നു പ്രതികൾ നേരത്തെ പൊലീസിനോടു പറഞ്ഞിരുന്നത്. കാക്കനാട്ടെ ട്രാവൽ ഏജൻസിയിൽനിന്നു വാഹനം വാടകയ്ക്കെടുത്താണു പ്രതികൾ തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയത്. പിറ്റേന്നു വാഹനം തിരികെ നൽകി. ഇതു പിന്നീടു ട്രാവൽ ഏജൻസി ഉടമ മാടവന സ്വദേശിക്കു വിൽക്കുകയായിരുന്നുവെന്നു സിഐ എ. അനന്തലാൽ പറഞ്ഞു.

പ്രതികളുമായി കുമ്പളത്തെ റമദ ഹോട്ടലിലും എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ബിടിഎച്ച് ഹോട്ടലിലും പൊലീസ് തെളിവെടുപ്പു നടത്തി. വൈറ്റിലയിലെ തട്ടുകടയിലും ഇന്നലെ പ്രതികളുമായി പൊലീസെത്തി. തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെട്ട ശേഷം രാത്രി വൈറ്റിലയിലെ തട്ടുകടയിൽ ഒരുമിച്ചുകൂടിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ തെളിവെടുപ്പ്.

കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അഷ്റഫ്, എബിൻ കുര്യാക്കോസ്, ബിബിൻ വി. പോൾ, ഇ.കെ. സുനീഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. മുഖ്യപ്രതി സുനിൽകുമാറിന്റെ കസ്റ്റഡി നാളെ അവസാനിക്കും.