സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴി വിശ്വസനീയമല്ലെന്നു പൊലീസ്

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിനെ (പൾസർ സുനി) അറിയില്ലെന്ന നടി കാവ്യാ മാധവന്റെ മൊഴി വസ്തുതാപരമല്ലെന്നു പൊലീസിനു വിവരം ലഭിച്ചു. കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച കാവ്യയെയും അമ്മ ശ്യാമളയെയും വിശദമായി ചോദ്യം ചെയ്തിരുന്നു.

കുറ്റകൃത്യത്തിൽ ദിലീപിനു പങ്കില്ലെന്ന മൊഴികൾ ഇരുവരും ആവർത്തിച്ചു. എന്നാൽ ദിലീപും കാവ്യവും ഏറ്റവും ഒടുവിൽ ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്തു സുനിൽ വന്നതിന്റെയും സുനിൽ ഓടിച്ച വാഹനത്തിൽ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പൊലീസിനു ലഭിച്ചതായി അറിയുന്നു.

കേസന്വേഷണത്തിന്റെ ഒരുഘട്ടത്തിൽ സുനിലിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കു ദിലീപ് നൽകിയതിനു സമാനമായ മറുപടികളാണു കാവ്യയും ശ്യാമളയും നൽകുന്നത്. സംഭവത്തിനു ശേഷം ഉപദ്രവിക്കപ്പെട്ട നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാക്കനാട്ടെ കാവ്യയുടെ വസ്ത്ര വ്യാപാര ശാലയിൽ എത്തിച്ചതായി സുനിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നു സംഭവിച്ച കുറ്റകൃത്യത്തിന്റെ പിറ്റേന്നു മുതൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ നിറഞ്ഞു നിൽക്കുന്ന ‘മാഡം’ എന്ന കഥാപാത്രത്തെ തേടിയുള്ള പൊലീസിന്റെ അന്വേഷണവും നിർണായക ഘട്ടത്തിലാണ്. നഗരത്തിലെ പാർപ്പിട സമുച്ചയത്തിൽ താമസിക്കുന്ന ‘മാ‍ഡ’ത്തിന്റെ നിർദേശങ്ങൾ നടിയെ ഉപദ്രവിക്കുന്നതിനു ലഭിച്ചതായി പ്രതികൾ മൊഴി നൽകിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കോടതിയിൽ കീഴടങ്ങാൻ മാവേലിക്കരയിലെ അഭിഭാഷകനെ കണ്ട സന്ദർഭത്തിലും ‘മാഡ’ത്തെ പറ്റിയുള്ള പരാമർശം പ്രതികൾ നടത്തി.

എന്നാൽ, കാവ്യയ്ക്കും അമ്മയ്ക്കും സംഭവത്തിൽ എന്തെങ്കിലും പങ്കുള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ടു ചലച്ചിത്ര രംഗവുമായി അടുപ്പമുള്ള രണ്ടു സ്ത്രീകൾ കൂടി പൊലീസിന്റെ നിരീക്ഷണത്തിലാണ്.