കേരളവും തമിഴ്നാടും സഹോദരങ്ങൾ; ജലതർക്കം തീർക്കാൻ ചർച്ച: പിണറായി

ചെന്നൈ∙ കേരളത്തിലെയും തമിഴ്നാടിലെയും ജനങ്ങൾ സഹോദരീസഹോദരന്മാരാണെന്നും നദീജല പ്രശ്നങ്ങൾ പരസ്പര ചർച്ചയിലൂടെ പരിഹരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. നദീജലപ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥതല ചർച്ച നടത്താൻ ചർച്ചയിൽ തീരുമാനിച്ചു. ഇതിലൂടെ പരിഹാരം സാധ്യമായില്ലെങ്കിൽ മുഖ്യമന്ത്രിമാർ നേരിട്ടു ചർച്ച നടത്തുമെന്നും പിണറായി വിജയൻ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, പറമ്പിക്കുളം-ആളിയാർ പദ്ധതിയിലെ ജലം പങ്കിടൽ, നെയ്യാർ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. വിടുതലൈ ചിരുതൈകൾ കക്ഷി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണു പിണറായി ചെന്നൈയിലെത്തിയത്.