ശമ്പളം നൽകാതെ മർദനം: കാസർകോട്ടെ വീട്ടമ്മ സൗദിയിൽ വീട്ടുതടങ്കലിൽ

എച്ച്.അമ്മാളു

കുറ്റിക്കോൽ (കാസർകോട്)∙ വീട്ടുജോലിക്കായി സൗദി അറേബ്യയിലെത്തിയ നാൽപത്തഞ്ചുകാരി വീട്ടുതടങ്കലിൽ. കുറ്റിക്കോൽ ചുളുവിഞ്ചിയിലെ നാരായണന്റെ ഭാര്യ എച്ച്.അമ്മാളുവാണു വീട്ടിലുൾപ്പെടെ ബന്ധപ്പെടാൻ കഴിയാതെ തടങ്കലിൽ കഴിയുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 28നു മംഗളൂരുവിലെ ട്രാവൽ ഏജൻസി വഴിയാണ് ഇവർ സൗദിയിലെത്തിയത്. ഇവരെ അവിടെ ഒരു വീട്ടിൽ ജോലിക്കു നിർത്തിയിരുന്നു. ഒരു മാസം പിന്നിട്ടപ്പോൾ ആയിരം സൗദി റിയാൽ നൽകി. എന്നാൽ, 1500 സൗദി റിയാൽ ശമ്പളം നൽകുമെന്ന് ഉറപ്പുപറഞ്ഞിരുന്നതിനാൽ ഇവർ തർക്കിച്ചു.

ഉറപ്പു നൽകിയ തുക തന്നില്ലെങ്കിൽ ഇന്ത്യയിലേക്കു മടങ്ങണമെന്ന് അറിയിച്ചതോടെ മറ്റൊരു ഏജന്റ് വന്നു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മറ്റൊരു വീട്ടിലെത്തിച്ച ഇവരെ അവിടെ കഠിനമായ മർദനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്. രാത്രിയിൽത്തന്നെ അമ്മാളുവിനെ വീട്ടിൽ നിന്നു പുറത്താക്കിയതായും ബന്ധുക്കൾ പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു വീട്ടിലെ മുറിയിൽ പൂട്ടിയിട്ടത്.