എകെജി ചൂണ്ടിക്കാട്ടിയ വഴിയെ പാർലമെന്റ്് പിന്നീടെന്നും സഞ്ചരിച്ചു: പിണറായി

തിരുവനന്തപുരം∙ ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എകെജി ചൂണ്ടിക്കാട്ടിയ വഴിയേതന്നെയാണു പാർലമെന്റ്് പിന്നീടെന്നും സഞ്ചരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വി.ടി. ബൽറാം എംഎൽഎ, എകെജിയെ വിമർശിച്ചതു രാഷ്ട്രീയ വിവാദമായി കത്തിപ്പടർന്ന പശ്ചാത്തലത്തിലാണു ലോക കേരള സഭയുടെ ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി എകെജിയെക്കുറിച്ചു വിശദമായി പരാമർശിച്ചത്. 

ജനാധിപത്യമെന്നതു ദൂരെ നിന്ന്് ആരാധനാപൂർവം നോക്കിത്തൊഴാനുള്ള ശ്രീകോവിലല്ല. മറിച്ച് അകത്തു കടന്നുചെന്നു സാമൂഹിക മാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവൃത്തി മണ്ഡലമാണ്. ഇക്കാര്യം ആദ്യഘട്ടത്തിൽ തന്നെ ചൂണ്ടിക്കാട്ടിയ മഹാനാണ് എകെജി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പുറത്തു ജീവിക്കാൻ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാർലമെന്റ്്. മന്ത്രങ്ങളോ കീർത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. ജനവികാരം അവിടെ അലയടിച്ചു. അവരുടെ ആശയാഭിലാഷങ്ങൾ പാർലമെന്റിൽ പ്രതിഫലിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.