ശാരീരികാസ്വാസ്ഥ്യം; മന്ത്രി മേഴ്സിക്കുട്ടിയമ്മ ആശുപത്രിയിൽ

തിരുവനന്തപുരം∙ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐസിയുവിലാണ് ഇപ്പോൾ. മൂന്നുദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു പുറത്തിറങ്ങിയപ്പോഴാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ കാറിൽ മന്ത്രി ഓഫിസിലേക്കു മടങ്ങി.

ജീവനക്കാർ ചോദിച്ചപ്പോൾ തലചുറ്റൽ അനുഭവപ്പെട്ടതുകൊണ്ടു തിടുക്കത്തിൽ വന്നതാണെന്നു പറഞ്ഞു. സെക്രട്ടേറിയറ്റിലെ ഡോക്ടർ പരിശോധിച്ചശേഷം അവിടത്തെ ക്ലിനിക്കിലേക്കു കൊണ്ടുപോയി. ഇസിജിയിൽ വ്യത്യാസം കണ്ടതിനെത്തുടർന്നാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നു സൂപ്രണ്ട് ഡോ. എം.എസ്.ഷർമദ് അറിയിച്ചു.