‘കയ്യ് കൂട്ടിക്കെട്ടി തല്ലി, നെഞ്ചിലും വയറ്റിലും ചവിട്ടി’: തേങ്ങലോടെ അമ്മ

മധുവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മാതാവ് മല്ലികയും സഹോദരിമാരും.

അഗളി ∙ ‘എന്റെ മോനെ കൊന്നതാ സാറേ, തല്ലിക്കൊന്നതാ........’ നെഞ്ചുപൊട്ടി മല്ലി പറഞ്ഞു. ആ വേദനയ്ക്കുമുന്നിൽ ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിനു വാക്കുകളില്ലാതായി. മകന്റെ കൊലയാളികളെ പിടികൂടാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി അഗളി മോർച്ചറിയുടെ മുൻപിൽ പെൺമക്കളോടും ബന്ധുക്കളോടുമൊപ്പം കുത്തിയിരുപ്പുസമരം നടത്തുകയായിരുന്നു ആദിവാസിവീട്ടമ്മ.

‘കാട്ടിൽ കഴിയുകയായിരുന്നു അവൻ. ആർക്കും ഒരു ശല്യത്തിനും പോവില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ കഴിക്കും. കള്ളനാന്നു പറഞ്ഞു കയ്യ് കൂട്ടിക്കെട്ടി. പിന്നെ തല്ലി. അരിച്ചാക്കു ചുമപ്പിച്ചു നടത്തി. നെഞ്ചിലും വയറ്റിലും ചവിട്ടി. അവൻ പാവമല്ലേ സാറേ. ഇത്രയ്ക്കൊക്കെ ചെയ്യാൻ പാടുണ്ടോ?. ഇന്ന് സുഖമില്ലാത്ത അവനോടു കാട്ടി. നാളെ എന്നോടും നിങ്ങളോടും കാട്ടും. ഇതു സമ്മതിക്കാൻ പറ്റില്ല സാറേ. വിടാൻ പറ്റില്ല’–കണ്ണീരോടെ മല്ലി പറഞ്ഞു.