ദിലീപിന്റെ ഹർജിയിൽ വിശദീകരണം തേടി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 

ദൃശ്യങ്ങളും ശബ്ദരേഖയും ലഭ്യമാക്കിയ ശേഷമേ അങ്കമാലി മജിസ്ട്രേട്ട് കോടതി തുടർനടപടി എടുക്കാവൂ എന്നു കാണിച്ചുള്ള ഹർജി 21നു വീണ്ടും പരിഗണിക്കും. കേസ് നടപടികൾ വൈകിപ്പിക്കാനാവില്ലെന്ന നിലപാടിലാണു കോടതി. 

ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയുടെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പ്രോസിക്യൂഷൻ ആരോപണത്തിന് ആധാരമായ ശബ്ദങ്ങളും ദൃശ്യങ്ങളും യഥാർഥമാണോ എന്നു സംശയമുണ്ടെന്നു ഹർജിയിൽ പറയുന്നു. ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ടോ എന്നും ശബ്ദം ആധികാരികമാണോ എന്നും കണ്ടെത്തണമെന്നു ഹർജിയിൽ പറയുന്നു.