ദിലീപിന്റെ ഹർജി വിധിപറയാൻ മാറ്റി

കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവിൽ പെൻഡ്രൈവിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നു ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ദൃശ്യങ്ങൾ നൽകുന്നതു പ്രതിക്കല്ല, പ്രതിഭാഗം അഭിഭാഷകനാണെന്നും കോടതിയുടെ ഓഫിസർമാരായ അഭിഭാഷകരെ വിശ്വാസത്തിലെടുക്കണമെന്നും ബോധിപ്പിച്ചു. അതേസമയം, പ്രതിഭാഗം അഭിഭാഷകൻ പലതവണ ദൃശ്യങ്ങൾ കണ്ടതാണെന്നും ഇരയുടെ സുരക്ഷ പ്രധാനമാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പകർപ്പ് നൽകണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയതിനെതിരെയാണു ഹർജി.