ടോം ജോസിനെതിരെ കേസ്: വിജിലൻസ് റിപ്പോർട്ടിൽ വ്യക്തത തേടി കോടതി

മൂവാറ്റുപുഴ ∙ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണത്തിൽ അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയുള്ള കേസ് അവസാനിപ്പിക്കാനുള്ള ഹർജിയിൽ കോടതി, വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വ്യക്തത തേടി. കേസ് 25നു വീണ്ടും പരിഗണിക്കും. അനധികൃത സ്വത്തുസമ്പാദന കേസിൽ ടോം ജോസിനെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടാണു കോടതിയിൽ വിജിലൻസ് സമർപ്പിച്ചത്. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബ ആസ്തി മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭാര്യാപിതാവിൽനിന്നു ടോം ജോസിന്റെ മകനു ലഭിച്ച പണം ഇദ്ദേഹത്തിനു നൽകിയതായാണു വിജിലൻസ് കണ്ടെത്തിയത്. ഇങ്ങനെ നൽകിയ പണത്തെക്കുറിച്ചു സർക്കാരിനെയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും ടോം ജോസ് രേഖാമൂലം അറിയിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നാണ് അന്വേഷണസംഘത്തോടു കോടതി ആവശ്യപ്പെട്ടത്.