യുഎസ് അപകടം: സിദ്ധാന്തിന്റെ മൃതദേഹവും കിട്ടി

സന്ദീപ് തോട്ടപ്പള്ളിയും കുടുംബവും

വാഷിങ്ടൻ∙ കലിഫോർണിയയിൽ കാർ നദിയിൽ വീണു മുങ്ങിമരിച്ച കുടുംബാംഗങ്ങളിൽ നാലാമത്തെയാളുടെയും മൃതദേഹം കണ്ടുകിട്ടി. സന്ദീപ് തോട്ടപ്പള്ളിയുടെ മകൻ സിദ്ധാന്തിന്റെ (12) മൃതദേഹമാണ് ഏറ്റവും ഒടുവിൽ കിട്ടിയത്. സന്ദീപ് (42), ഭാര്യ സൗമ്യ (38), മകൾ സാച്ചി (9) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കിട്ടിയിരുന്നു.

ഈ മാസം ആറിനാണ് റെഡ്‌വുഡ് കോസ്റ്റ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ കരകവിഞ്ഞൊഴുകുന്ന ഈൽ നദിയിലേക്ക് ഇവരുടെ കാർ വീണത്. സൗമ്യയുടെ മൃതദേഹം നദിയിൽ ഏഴു കിലോമീറ്റർ താഴെ നിന്ന‌് 13നു കിട്ടിയിരുന്നു. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങൾ നദിയിൽ ചെളിയിലാണ്ടു കിടന്ന കാറിനുള്ളിൽനിന്നു തിങ്കളാഴ്ചയാണ് കിട്ടിയത്. സിദ്ധാന്തിന്റേത് നദിയിൽ ആറു കിലോമീറ്റർ താഴെനിന്ന് ഇന്നലെ കണ്ടെടുത്തു. കൊടുങ്കാറ്റും കനത്ത മഴയുംമൂലം പ്രക്ഷുബ്ധമായ കാലാവസ്ഥയിലാണു ദുരന്തം ഉണ്ടായത്. എഴുപതു പേർ ഉൾപ്പെട്ട തിരച്ചിൽ സംഘം ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണു മൃതദേഹങ്ങളും കാറും കണ്ടെടുത്തത്.