ശ്രീജിത്തിന്റെ കൊല: മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്തെന്ന് കെ. മുരളീധരൻ

കോഴിക്കോട്∙ വരാപ്പുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്നിട്ടും ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതെന്തെന്ന് കെ. മുരളീധരൻ എംഎൽഎ.

അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ തിരോധാനത്തിന്റെ പേരിൽ കെ. കരുണാകരനെയും കുടുംബത്തെയും സിപിഎം ആക്ഷേപിച്ചിരുന്നു. അന്ന് കോളജ് വിദ്യാർഥിയായിരുന്ന തന്നെ രാജനെ ഉരുട്ടിക്കൊന്ന മുഖ്യമന്ത്രിയുടെ മകൻ എന്ന പേരിൽ ആക്ഷേപിച്ചിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

ഇന്ന് അടിയന്തരാവസ്ഥയോ മറ്റെന്തെങ്കിലും സെൻസർഷിപുകളോ ഒന്നുമില്ലാതിരുന്നിട്ടും നിരപരാധിയായ ഒരു ചെറുപ്പക്കാരൻ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. സംസ്ഥാനത്തെ സാംസ്കാരിക നായകരും ബുദ്ധിജീവികളും എവിടെപ്പോയെന്നും മുരളീധരൻ ചോദിച്ചു.