ഗീത ഗോപിനാഥ് അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് അംഗം

കൊച്ചി∙ ഹാർവഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രഫസറും മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥിന് അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് അംഗത്വം. ലോകപ്രശസ്ത ശാസ്ത്ര‍‍‍ജ്ഞരും ചിന്തകരും അംഗങ്ങളായ അമേരിക്കൻ അക്കാദമിയിലെ അംഗത്വം ഒരു മലയാളി വനിത നേടുന്ന ഉന്നതമായ അംഗീകാരമാണ്.

ലോകമാകെ നിന്ന് ഇക്കണോമിക്സിനു പുറമേ ഫിസിക്സ്, ബയോളജി, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, പബ്ലിക് പോളിസി എന്നീ രംഗങ്ങളിലുള്ള ഏറ്റവും പ്രമുഖരെല്ലാം ഇവിടെ അംഗങ്ങളാണ്.

വിവിധ രംഗങ്ങളിൽ അതിപ്രശസ്തരായ ജോൺ മൈനാഡ് കെയിൻസ്, ജോൺ ആഡംസ്, തോമസ് ജെഫേഴ്സൺ, ചാൾസ് ഡാർവിൻ, ആൽബെർട്ട് ഐൻസ്റ്റൈൻ, അലക്സാണ്ടർ ഗ്രഹാംബെൽ, വിൻസ്റ്റൻ ചർച്ചിൽ, നെൽസൻ മണ്ടേല, ബറാക് ഒബാമ തുടങ്ങിയവരും അംഗങ്ങളായിട്ടുണ്ട്. അക്കാദമിയുടെ അംഗങ്ങളായി 250 നൊബേൽ, പുലിറ്റ്സർ ജേതാക്കളുണ്ട്.

പ്രായം അറുപതുകളിലെത്തിയ പ്രമുഖർ നേടുന്ന അംഗീകാരം 46–ാം വയസ്സിലാണു ഗീതയെ തേടിയെത്തിയിരിക്കുന്നത്. ആഗോള തലത്തിൽ 5000 അംഗങ്ങൾ മാത്രമാണ് അക്കാദമിക്ക് ഉള്ളത്. അംഗങ്ങൾ മരിക്കുമ്പോൾ ഉണ്ടാകുന്ന ഒഴിവുകളിലേക്കാണു പുതിയവരെ നോമിനേറ്റ് ചെയ്യുക. പബ്ലിക് പോളിസി വിഭാഗത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഗീതയ്ക്കൊപ്പം അംഗമാകും.

‘സാമ്പത്തികശാസ്ത്ര രംഗത്തെ പ്രമുഖർ താങ്കളെ എങ്ങനെ വിലമതിക്കുന്നു’ എന്നതിന്റെ പ്രതീകമാണ് അംഗത്വം എന്ന് അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് പ്രസിഡന്റ് ജോനാഥൻ എഫ്. ഫാന്റൻ ഗീതയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഒക്ടോബർ ആറിനു മാസച്യുസിറ്റ്സിലെ കേംബ്രിജിൽ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നൽകും.

കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളർന്നത്. ഡൽഹി ലേ‍‍ഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്സിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൻ സർവകലാശാലയിൽ നിന്നും എംഎയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും.

പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷണത്തിനു വുഡ്രോ വിൽസൻ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. മുൻ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പോവർട്ടി ആക്‌ഷൻ ലാബ് ഡയറക്ടറുമായ ഇക്ബാൽ ധലിവാൾ ആണു ഭർത്താവ്. മകൻ ഒൻപതാം ക്ളാസ് വിദ്യാർഥി രോഹിൽ.