‘കാൻസർ സെന്ററിൽ കുട്ടികൾ മരിച്ച സംഭവം: സമഗ്രാന്വേഷണം വേണം’

ആലുവ∙ തിരുവനന്തപുരം റീജന‌ൽ കാൻസർ സെന്ററിൽ രക്തം സ്വീകരിച്ചതിലൂടെ മൂന്നു കുട്ടികൾ എച്ച്ഐവി ബാധിച്ചു മരിച്ചത് അതീവ ഗുരുതരമായ സംഭവമാണെന്നും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല.

തന്റെ മണ്ഡലമായ ഹരിപ്പാടു നിന്നുള്ള കുട്ടിക്കടക്കം എച്ച്ഐവി ബാധിച്ചതു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കു നേരത്തെ കത്തു നൽകിയിരുന്നു. ആർസിസിയിൽ ചികിൽസ തേടിയ, ഡോക്ടറുടെ ഭാര്യയുടെ മരണവും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്കു സർക്കാർ നഷ്ടപരിഹാരം നൽകണം. ആർസിസിയിലെ മരണങ്ങൾക്കു കാരണം ചികിൽസാ പിഴവാണെന്നാണു പൊതുധാരണ. അതിൽ വ്യക്തത വരുത്താൻ സമഗ്ര അന്വേഷണം അത്യാവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.