ഇന്നും നാളെയും കനത്ത മഴ

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കാലവർഷത്തിന്റെ ആദ്യദിവസങ്ങളിൽ വടക്കൻ കേരളത്തിലാണു ശക്തമായ മഴ ലഭിച്ചത്. കണ്ണൂരിലും കാസർകോട്ടും 12 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.  

റെക്കോർഡ് വേനൽമഴ

ഇത്തവണ കേരളത്തിനു ലഭിച്ചത് റെക്കോർഡ് വേനൽമഴ. മാർച്ച് ഒന്നുമുതൽ ഇന്നലെവരെയുള്ള ദിവസങ്ങളിൽ ശരാശരി 370 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ പെയ്തത് 518 മില്ലിമീറ്റർ. 40% അധികം. ലക്ഷദ്വീപിൽ 163% കൂടുതൽ വേനൽമഴ ലഭിച്ചു. കോഴിക്കോട്ട് 98 ശതമാനവും പാലക്കാട്ട് 71 ശതമാനവും മലപ്പുറത്ത് 70 ശതമാനവും അധികം മഴ ലഭിച്ചു. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ പതിവു മഴ മാത്രമേ ലഭിച്ചുള്ളൂ.