പത്തു തവണ സ്‌റ്റേഷനിൽ കയറിയിറങ്ങി: തിയറ്റർ ഉടമ

എടപ്പാൾ (മലപ്പുറം)∙ തിയറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എടപ്പാളിലെ തിയറ്റർ ഉടമ ഇ.സി.സതീശൻ. കുറ്റക്കാർ പിടിയിലാകണമെന്ന ഉദ്ദേശ്യത്തോടെയാണ് വിവരം ചൈൽഡ്‌ലൈനിനെ അറിയിച്ചത്. വിവരമറിയിച്ചതിന്റെ പേരിൽ കേസിനു പിന്നാലെ നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.

പത്തു തവണ പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങി. ജില്ലാ പൊലീസ് ഓഫിസിലും തിരൂർ ഡിവൈഎസ്‌പി ഓഫിസിലും പോയി. സദുദ്ദേശ്യത്തോടെ ഇടപെടുന്നവരുടെ സ്ഥിതി ഇതാണെങ്കിൽ, ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പരാതിപ്പെടാനോ വിവരമറിയിക്കാനോ പോലും ആരെങ്കിലും മുന്നോട്ടുവരുമോ എന്നും അദ്ദേഹം ചോദിച്ചു.

തിയറ്ററിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട് തെളിവുനൽകാൻ കാലതാമസം വരുത്തിയെന്നാരോപിച്ചാണ് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തത്.