പിൻമാറിയത് നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ: സുനിൽകുമാർ

തിരുവനന്തപുരം ∙ കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസിൽ നിന്നു പിൻമാറിയതു നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. കെ.എം.മാണിക്കെതിരെ വിജിലൻസ് കോടതിയിൽ നടക്കുന്ന കേസിൽ മന്ത്രിസഭാ അംഗം എന്ന നിലയിൽ ഔദ്യോഗിക സ്ഥാനത്തിരുന്നു സർക്കാരിന്റെ തന്നെ നിലപാടിനെതിരെ തടസ്സവാദം ഉന്നയിക്കാൻ സാങ്കേതികമായി സാധിക്കുകയില്ല എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പിൻമാറിയത്. തോമസ് ചാണ്ടി കേസിലെ ഹൈക്കോടതി വിധിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.

ബാർ കോഴക്കേസിൽ തന്നോടൊപ്പം സിപിഐ നേതാവ് പി.കെ.രാജുവും ചേർന്നാണു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പുതിയ റിപ്പോർട്ട് വരുന്ന സമയത്ത് ഹർജിക്കാരൻ എന്ന നിലയിൽ തടസ്സവാദം ഉന്നയിക്കാൻ കഴിയാതെ വന്നതു മന്ത്രിസഭാംഗം ആയതിനാലാണ്.