പള്ളിവാസൽ കരാർ റദ്ദാക്കും: മന്ത്രി മണി

തൊടുപുഴ∙ പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ എസ്സാർ ഗ്രൂപ്പുമായുള്ള നിർമാണക്കരാർ റദ്ദാക്കി റീ ടെൻഡർ വിളിക്കാൻ കെഎസ്ഇബി ആലോചിക്കുകയാണെന്നു വൈദ്യുതി മന്ത്രി എം.എം.മണി. മലയാള മനോരമയിലെ ‘വെള്ളാനകളുടെ നാട്ടിൽ’ പരമ്പരയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയിൽനിന്നു നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണിക്കുന്നു. 500 കോടി രൂപ ചെലവു പ്രതീക്ഷിച്ച പദ്ധതിക്കായി 2000 കോടിയിലേറെ ചെലവഴിച്ചതായാണു കണക്ക്. 2011 ൽ പൂർത്തിയാകേണ്ടതായിരുന്നെങ്കിലും 75 % നിർമാണമേ കഴിഞ്ഞിട്ടുള്ളൂ. കരാർ കാലാവധി കഴിഞ്ഞതിനാൽ ടെൻഡർ തുക പുതുക്കണമെന്ന എസ്സാറിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു മന്ത്രി പറഞ്ഞു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു പദ്ധതി ആരംഭിച്ചത്. തുടർന്നുവന്ന യുഡിഎഫ് സർക്കാരിന്റെ കാലത്താണു പദ്ധതി നിർത്തിവച്ചത്. 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി പാഴാക്കിക്കളയില്ല. വാങ്ങിയ യന്ത്രോപകരണങ്ങൾ പലതും തുരുമ്പെടുത്തതായി നേരിട്ടുകണ്ടു ബോധ്യപ്പെട്ടു. ഇവ ഉപയോഗിക്കാവുന്നതാണോയെന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പാവങ്ങളോട് കണ്ണുരുട്ടും; പണക്കാരോട് കണ്ണടയ്ക്കും

റീസർവേയുടെ പേരിൽ ആയിരങ്ങളുടെ ഭൂമി കുരുക്കിൽപ്പെട്ടു കിടക്കുന്നു. അതേസമയം, മറുവശത്തു ഭൂപരിഷ്കരണനിയമം പോലും മറികടന്നുള്ള ഭൂമി ഇടപാടുകൾ നടക്കുന്നു. നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ഡീലുകൾ വേറെ.