നടിയെ ആക്രമിച്ച കേസ് ഓഗസ്റ്റ് ഒന്നിലേക്കു മാറ്റി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസ് വിചാരണ കോടതി ഓഗസ്റ്റ് ഒന്നിലേക്കു വീണ്ടും മാറ്റിവച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പ്രതിഭാഗം വീണ്ടും ആവശ്യപ്പെട്ടു. മുഴുവൻ രേഖകളും ലഭിച്ചില്ല, എന്നു പറയാതെ ഏതെല്ലാം രേഖകളാണു വേണ്ടതെന്നു കൃത്യമായി ബോധിപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു.

തിഭാഗം ആവർത്തിച്ച് ആവശ്യപ്പെടുന്ന പല രേഖകളും ഇതിനകം അവർക്കു കൊടുത്തുകഴിഞ്ഞതാണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആറാം പ്രതി കണ്ണൂർ സ്വദേശി പ്രദീപ് സമർപ്പിച്ച ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. അനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ചു പ്രതിഭാഗം കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നെന്ന വിമർശനങ്ങൾക്കിടയിലാണു ഇന്നലെ കോടതി കേസ് വീണ്ടും പരിഗണിച്ചത്.