കൊച്ചുവേളി–ബെംഗളൂരു മൈസൂരു ട്രെയിൻ ദിവസേനയാക്കി

ന്യൂഡൽഹി∙ നേരത്തേ പ്രഖ്യാപിച്ച കൊച്ചുവേളി–ബെംഗളൂരു–മൈസൂരു എക്സ്പ്രസ് എല്ലാ ദിവസവുമാക്കി സർവീസ് തുടങ്ങാൻ റെയൽവേ ബോർഡിന്റെ ശുപാർശ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലുമായുള്ള ചർച്ചയ്ക്കു ശേഷം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചതാണിത്. 2014 ലെ ബജറ്റിൽ പ്രഖ്യാപിച്ച കൊച്ചുവേളി–ബെംഗളൂരു ട്രെയിൻ (22657/58) ഇനിയും സർവീസ് തുടങ്ങിയിട്ടില്ല.

ബെംഗളൂരുവിൽ ട്രെയിൻ ഇടാൻ സ്ഥലമില്ലാത്തതിനാൽ മൈസൂരുവിലേക്കു നീട്ടിയ ട്രെയിൻ ഞായർ, വ്യാഴം ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്നും തിങ്കൾ, വെള്ളി ദിവസങ്ങളിൽ മൈസൂരുവിൽ നിന്നും സർവീസ് നടത്താനാണു തീരുമാനിച്ചിരുന്നത്.

കൊച്ചുവേളിയിൽ നിന്നു കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, ബെംഗളൂരു വഴിയാണു മൈസൂരുവിലെത്തുന്നത്. ദക്ഷിണ പശ്ചിമ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുള്ള ആശയക്കുഴപ്പം മൂലമാണ് സർവീസ് തുടങ്ങാതിരുന്നത്. ബെംഗളൂരു മലയാളി സംഘടനകളുടെയും ഐടി ജീവനക്കാരുടെ കൂട്ടായ്മയുടെയും ഇടപെടലിനെ തുടർന്ന് ട്രെയിൻ സർവീസ് ഉടൻ തുടങ്ങുമെന്ന് അൽഫോൻസ് കണ്ണന്താനം കഴിഞ്ഞമാസം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ട്രെയിൻ സർവീസ് ദിവസേനയാക്കുമെന്ന ഉറപ്പു ലഭിച്ചത്.