ശ്രീജിത്ത് കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിന് അപ്പീൽ

കൊച്ചി ∙ വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ. സിംഗിൾ ജഡ്ജിയുടെ വിലയിരുത്തൽ ശരിയല്ലെന്നു വ്യക്തമാക്കി ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് അപ്പീൽ നൽകിയത്.

ഇടതുപക്ഷ പാർട്ടി അനുഭാവിയായിരുന്ന ശ്രീജിത്ത് മറ്റൊരു പാർട്ടിയോട് അടുത്തതിലുള്ള വിരോധത്തിൽ, പ്രാദേശിക രാഷ്ട്രീയ നേതൃത്വം പൊലീസുമായി ഗൂഢാലോചന നടത്തി ശ്രീജിത്തിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തുവെന്ന് അപ്പീലിൽ ആരോപിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കണ്ണിൽ പൊടിയിടലാണ്.

അന്വേഷണം ഫലപ്രദമാവില്ല. കേസ് സിബിഐക്കു വിടണമെന്നും സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ജഡ്ജി ജൂലൈ ഒൻപതിനു തള്ളിയിരുന്നു. സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കി ആവശ്യങ്ങൾ അനുവദിക്കണമെന്നാണ് അപ്പിലീലെ ആവശ്യം.