പീഡനക്കേസിൽ വൈദികരുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി ∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. രണ്ടു പേരും ഈ മാസം 13ന്അകം കീഴടങ്ങണം. കീഴടങ്ങുന്ന ദിവസം തന്നെ വിചാരണക്കോടതി ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

കേസിൽ കക്ഷിചേരാൻ യുവതി നൽകിയ അപേക്ഷയും പരിഗണിച്ച ശേഷമാണ് തീരുമാനം. സംസ്ഥാന സർക്കാരിനുവേണ്ടി വി.ഗിരിയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി പ്രതികൾക്കു ജാമ്യം നൽകുന്നതിനെ എതിർത്തു. ഹർജിക്കാർക്കുവേണ്ടി തോമസ് പി.ജോസഫ്, ബെച്ചു കുര്യൻ തോമസ്, എ.കാർത്തിക്, രശ്മിത ആർ.ചന്ദ്രൻ എന്നിവർ ഹാജരായി.