പി.കെ. ശശിക്കെതിരായ പരാതി: യുവതിയുടെ മൊഴിയെടുത്തു

പി.കെ. ശശി എംഎൽഎ

പാലക്കാട് ∙ പി.കെ. ശശി എംഎൽഎയ്ക്കെതിരായ പരാതിയിൽ സിപിഎം അന്വേഷണ കമ്മിഷൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചാണ് അംഗങ്ങളായ മന്ത്രി എ.കെ. ബാലനും പി.കെ ശ്രീമതി എംപിയും മൊഴിയെടുത്തത്. 

മൂന്നര മണിക്കൂറോളം പരാതിക്കാരിയോടു സംസാരിച്ചു. ഓഡിയോ ക്ലിപ്പുകൾ അടക്കമുള്ള തെളിവുകൾ കൈമാറിയെന്നാണു സൂചന. 25നകം റിപ്പോർട്ട് സമർപ്പിക്കാനാണു കമ്മിഷന്റെ നീക്കം. ലൈംഗികാതിക്രമം ആരോപിച്ചാണ് യുവതി ശശിക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയത്. യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും അവർ പരാതിയിൽ ഉറച്ചുനിന്നു. നടപടി വൈകിയതോടെ കേന്ദ്രനേതൃത്വത്തെ സമീപിക്കുകയും അന്വേഷണത്തിനു ജനറൽ സെക്രട്ടറി നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പി.കെ.ശ്രീമതിയെയും എ.കെ.ബാലനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്.