നെല്ലു സംഭരണം: മന്ത്രിതല ചർച്ച പരാജയം

പാലക്കാട്∙ സപ്ലൈകോ നെല്ലു സംഭരണ വിഷയത്തിൽ മില്ലുടമകളുമായി മന്ത്രി പി.തിലോത്തമൻ കൊച്ചിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നെല്ലെടുപ്പു പ്രതിസന്ധിയിൽ. 21 മുതൽ സംഭരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ സംഭരണവുമായി സഹകരിക്കില്ലെന്ന നിലപാടിലാണു മില്ലുകാർ.

കാലടി മേഖലയിലെ മില്ലുകളിൽ പ്രളയത്തിൽ നശിച്ച നെല്ലും അരിയും മാറ്റാതെ സഹകരിക്കാനാകില്ലെന്നാണു മില്ലുടമകളുടെ നിലപാട്. സപ്ലൈകോയ്ക്കു വേണ്ടി ശേഖരിച്ചതാണു നശിച്ചത്. സപ്ലൈകോയുടെയും ഇൻഷുറൻസ് കമ്പനികളുടെയും നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.

നെല്ലു സംഭരണത്തിലെ കൈകാര്യച്ചെലവ് ഉയർത്തണമെന്നും ഒരു ക്വിന്റൽ നെല്ലു സംഭരിച്ചാൽ തിരിച്ചുനൽകേണ്ട അരിയുടെ അളവു കുറയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് 27ന് താനും കൃഷി, സഹകരണ മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ച തിരുവനന്തപുരത്തു നടത്തുമെന്നു മന്ത്രി പി.തിലോത്തമൻ അറിയിച്ചു.