ഓൺലൈൻ മരുന്നു വ്യാപാരത്തിനെതിരായ പ്രതിഷേധം: മരുന്നുകടകൾ നാളെ അടച്ചിടും

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിനു കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമഭേദഗതിക്കെതിരെ മരുന്നു വ്യാപാരികൾ നാളെ മരുന്നു കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. ലഹരിമരുന്നുകളും ഉത്തേജകങ്ങളും ഉൾപ്പെടെയുള്ള മരുന്നുകൾ യുവാക്കൾക്ക് യഥേഷ്ടം ലഭ്യമാവാൻ വഴിയൊരുക്കുന്നതാണ് ഇ–ഫാർമസി നിയമമെന്നും ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. നിബന്ധനകളും നിയമങ്ങളും പാലിച്ച് റീട്ടെയിൽ മരുന്നു കടകൾ പ്രവർത്തിക്കുമ്പോൾ ഓൺലൈൻ മരുന്നു വ്യാപാര കേന്ദ്രങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഒന്നും ബാധകമാകുന്നില്ല.

ഇൻസുലി‍ൻ ഉൾപ്പെടെയുള്ള വാക്സിനുകൾ, കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസി വഴി നൽകരുതെന്ന കേരളത്തിന്റെ ശുപാർശയും കരട് നിയമത്തിൽ പരിഗണിച്ചിട്ടില്ല. ഗർഭഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്നതു ദോഷം ചെയ്യുമെന്നും മരുന്നു വ്യാപാരികൾ പറയുന്നു.