Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയന്ത്രണങ്ങളില്ലാതെ മരുന്നൊഴുക്കി ഇ-ഫാര്‍മസി; കടകളടച്ചു പ്രതിഷേധം

medicine

കൊച്ചി ∙ ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കുന്നതിന് എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമഭേദഗതിക്കെതിരെ മരുന്നു വ്യാപാരികളു‍ടെ പ്രതിഷേധം ശക്തമാവുന്നു. മയക്കുമരുന്നുകളും ഉത്തേജകങ്ങളും ഉൾപ്പെടെയുള്ള മരുന്നുകൾ യുവാക്കൾക്ക് യഥേഷ്ടം ലഭ്യമാവാൻ വഴിയൊരുക്കുന്നതാണ് ഇ–ഫാർമസി നിയമമെന്നും ഓൺലൈൻ വ്യാപാരത്തിനെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ആരോപിച്ചു. കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മരുന്നു കടകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.

നിബന്ധനകളും നിയമങ്ങളും പാലിച്ച് റിട്ടെയിൽ മരുന്നു കടകൾ പ്രവർത്തിക്കുമ്പോൾ ഓൺലൈൻ മരുന്നു വ്യാപാര കേന്ദ്രങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഒന്നും ബാധകമാകുന്നില്ലെന്ന് എകെസിഡിഎ ആരോപിക്കുന്നു. രാജ്യത്ത് എവിടെയെങ്കിലും റജിസ്റ്റർ ചെയ്യുന്ന സ്ഥാപനത്തിന് എവിടെ വേണമെങ്കിലും മരുന്ന് എത്തിക്കാൻ സാധിക്കും. ഇൻസുലി‍ൻ ഉൾപ്പെടെയുള്ള വാക്സിനുകൾ, കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ, ക്ഷയരോഗത്തിനുള്ള മരുന്നുകൾ എന്നിവ ഇ–ഫാർമസി വഴി നൽകരുതെന്ന കേരളത്തിന്റെ ശുപാർശയും കരട് നിയമത്തിൽ പരിഗണിച്ചിട്ടില്ല. ഗർഭഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജകങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്നതു ദോഷം ചെയ്യുമെന്നും മരുന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടി. 

മയക്കുമരുന്നുകൾ, ലഹരി കലർന്ന മരുന്നുകൾ, മനക്ഷോഭത്തിനുള്ള മരുന്നുകൾ, 1945 ഷെഡ്യൂൾ ‘എക്സി’ൽ പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നിവ വിൽക്കുന്നതിനു മാത്രമേ ഓഗസ്റ്റ് 28നു പുറപ്പെടുവിച്ച കരട് ഭേദഗതിയിൽ വിലക്കുള്ളൂ. എന്നാൽ ഇത് ആവശ്യക്കാരന് രഹസ്യമായി ലഭിക്കുന്നുണ്ടോ എന്നതു പരിശോധിക്കാൻ ഒരു സംവിധാനവുമില്ല. ഓൺലൈൻ സ്ഥാപനത്തിനു മേൽ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ഒരു നിയന്ത്രണവും ഇല്ല. ഇവിടെ അധികൃതരുടെ പരിശോധനയും രണ്ടു വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ഏതു മരുന്നും യഥേഷ്ടം ലഭ്യമാവുന്നു എന്നു വരുന്നത് ഡോക്ടറുടെ നിരീക്ഷണങ്ങൾ ഇല്ലാത്ത സ്വയം ചികിൽസയ്ക്കു വഴിയൊരുക്കുമെന്നും എകെസിഡിഎ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഔഷധങ്ങളുടെ വില നിയന്ത്രണം പരിശോധിക്കാനും സംവിധാനങ്ങളില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

related stories