വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാർ മരത്തിലിടിച്ചു; മകൾ മരിച്ചു, ബാലഭാസ്കറും ഭാര്യയും ഗുരുതരാവസ്ഥയിൽ

ബാലഭാസ്കർ ഭാര്യ ലക്ഷ്മിക്കും മകൾ തേജസ്വിനി ബാലയ്ക്കുമൊപ്പം.

തിരുവനന്തപുരം ∙ പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ കുടുംബസമേതം സഞ്ചരിച്ച കാർ മരത്തിലിടിച്ച് ഏകമകൾ ഒന്നര വയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ഗുരുതര പരുക്കുകളോടെ ബാലഭാസ്കർ (40), ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കി. അബോധാവസ്ഥയിൽ അദ്ദേഹം വെന്റിലേറ്ററിലാണ്. എല്ലുകൾ തകർന്ന ലക്ഷ്മി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. അർജുൻ അപകടനില തരണം ചെയ്തു.

അപകടത്തിൽപെട്ട കാർ തകർന്ന നിലയിൽ.

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23 നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു.

വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം.