ബാലൻ സാക്ഷി; മുഖ്യമന്ത്രിയും ശശിയും ഒരേ വേദിയിൽ

കണ്ണടയ്ക്കുമോ: പാലക്കാട്ട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളന സമാപന വേദിയുടെ മുൻനിരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എ.കെ.ബാലനൊപ്പം. ഡിവൈഎഫ്ഐ പ്രവർത്തകയുടെ പീഡന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശി എംഎൽഎ പിൻനിരയിൽ. പരാതി അന്വേഷിക്കുന്ന കമ്മിഷൻ അംഗമായ എ.കെ.ബാലനും പി.കെ.ശശിയും കഴിഞ്ഞ ദിവസം വേദി പങ്കിട്ടതു വിവാദമായിരുന്നു. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

പാലക്കാട് ∙ ഡിവൈഎഫ്ഐ പ്രവർത്തകയുടെ പീഡനാരോപണക്കേസിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനൊപ്പവും വേദി പങ്കിട്ടു. ശശിയുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കുന്ന പാർട്ടി കമ്മിഷൻ അംഗം മന്ത്രി എ.കെ.ബാലന്റെ സാന്നിധ്യത്തിലാണ് ശശി പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ  മുഖ്യമന്ത്രിയുടെ വേദിയിൽ ഇരുന്നത്.

കഴിഞ്ഞ ദിവസം തച്ചമ്പാറയിൽ സിപിഎമ്മിന്റെ പൊതുപരിപാടിയിൽ പി.കെ.ശശിയും മന്ത്രി എ.കെ.ബാലനും ഒരുമിച്ചുണ്ടായിരുന്നു. ആ ചടങ്ങിൽ ‘മറ്റേ പ്രശ്നം ഒന്നുമല്ലെന്ന്’, ശശിക്കെതിരായ പീഡനാരോപണത്തിന്റെ പേരെടുത്തു പറയാതെ മന്ത്രി എ.കെ.ബാലൻ പ്രസംഗിക്കുകയും ചെയ്തു. പാർട്ടി ശശിക്കൊപ്പമാണെന്ന സൂചന നൽകിയ ആ ചടങ്ങു കഴിഞ്ഞു രണ്ടാം ദിവസം തന്നെ മുഖ്യമന്ത്രിയുടെ വേദിയിലും ശശി എത്തിയത് ചർച്ചയായി. ഇതേസമയം, പാർട്ടി അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പരാതിക്കാരിയായ പാർട്ടി പ്രവർത്തക.