സുപ്രീംകോടതി നിർദേശം സ്വാഗതാർഹം: ഓർത്തഡോക്സ് സഭ

കോട്ടയം∙ പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള സുപ്രീംകോടതി നിർദേശം സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രിൽ 19–ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ വീണ്ടും കോടതികളെ സമീപിക്കാൻ നിർബന്ധിതരായത്.

സുപ്രീംകോടതിയുടെ ഉചിതമായ ഇടപെടലുകളിലൂടെ പിറവം പള്ളിക്കേസ് സംബന്ധിച്ച വിധി സമയബന്ധിതമായി നടപ്പാക്കാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. മൂന്നു മാസത്തിനുള്ളിൽ പിറവം പള്ളിക്കേസ് കേരള ഹൈക്കോടതി തീർപ്പാക്കണമെന്നും അതിൽ പരാതി ഉണ്ടെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാമെന്നുമാണ് ഇന്നത്തെ കോടതി നിർദേശം. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ വേണ്ടിയാണെന്നു അദ്ദേഹം പറഞ്ഞു.