ഉമ്മൻ ചാണ്ടിയും വിഎസും പ്രസംഗത്തിലും പുറത്ത്

മട്ടന്നൂർ ∙ മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും ക്ഷണിക്കാത്തതിന്റെ പേരിൽ വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽനിന്നു യുഡിഎഫ് വിട്ടുനിന്നെങ്കിലും ഇരുവരുടെയും പങ്ക് ഉദ്ഘാടന വേദിയിൽ സൂചിപ്പിക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം സ്ഥിതി ചെയ്യുന്ന മൂർഖൻപറമ്പിലെ സ്ഥലം ആദ്യം കാണാൻ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നവരെപ്പോലും ഉദ്ഘാടന പ്രസംഗത്തിൽ ഓർമിച്ച പിണറായി ഇ.കെ.നായനാർ ഒഴികെയുള്ള മുൻമുഖ്യമന്ത്രിമാരെ ആരെയും പരാമർശിച്ചില്ല.

2006ൽ വിഎസ് സർക്കാർ അധികാരത്തിൽ വന്നെന്നും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നെന്നും അന്നു നിർമാണത്തിൽ പുരോഗതിയുണ്ടായെന്നും മാത്രമായിരുന്നു വിഎസിനെക്കുറിച്ചുള്ള പരാമർശം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു തുടർപ്രവർത്തനങ്ങൾ നടന്നതായി സൂചിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടിയുടെ പേര് എവിടെയും പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

അതേസമയം, പേരു പറയാതെ ഉമ്മൻചാണ്ടിക്കെതിരെ വിമർശനവും നടത്തി. നിർമാണം പൂർത്തിയാകാത്ത വിമാനത്താവളത്തിൽ എയർഫോഴ്സ് വിമാനമിറക്കി ഉദ്ഘാടനം ചെയ്തെന്നായിരുന്നു പരിഹാസച്ചുവയുള്ള വിമർശനം.