ബഹളം; ഒരു മണിക്കൂറിനുള്ളിൽ നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ വീണ്ടും പ്രക്ഷുബ്ധമായി നിയമസഭാ സമ്മേളനം ഒരു മണിക്കൂറിനുള്ളിൽ പിരിഞ്ഞു. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ എംഎൽഎമാർ ചോദ്യങ്ങളോട് സഹകരിക്കാതെയും കവാടത്തിൽ സത്യഗ്രഹം നടത്തുന്ന എംഎൽഎമാർക്ക് അഭിവാദ്യം അർപ്പിച്ചും  സ്പീക്കറുടെ വേദിക്കരികിലെത്തി. സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനർ ഉയർത്തിപ്പിടിച്ചെങ്കിലും ആദ്യ 15 മിനിറ്റിൽ സ്പീക്കർ പ്രതികരിച്ചില്ല. തുടർന്ന് അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവർ പ്ലക്കാർഡുകളുമായി വേദിയിലേക്കു വലിഞ്ഞുകയറാൻ ശ്രമിച്ചു.

പ്രളയപുനരധിവാസപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ പ്രതിപക്ഷം നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നതു വേദനാജനകമാണെന്ന് ചോദ്യങ്ങൾക്കു മറുപടി നൽകിയ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞപ്പോൾ പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമായി. തുടർന്നു സ്പീക്കർ ഇടപെട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ അവഗണിച്ചു സഭ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല, പക്ഷേ പ്രതിഷേധത്തിനു വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹളം കനത്തതോടെ 9.28ന് ചോദ്യോത്തരവേള റദ്ദാക്കി.

കേരള മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ബിൽ 15 അംഗ സിലക്റ്റ് കമ്മിറ്റിക്കു വിട്ടു. കേരള സ്പോർട്സ് ഭേദഗതി ബിൽ പാസാക്കിയശേഷം 10ന് സഭ പിരിഞ്ഞു. തിങ്കളാഴ്ച അരമണിക്കൂർ മാത്രമാണ് സഭ ചേർന്നത്.