നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് തൊണ്ടിയോ രേഖയോ? സുപ്രീം കോടതി ഇന്നു പരിഗണിക്കും

ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്നു വീണ്ടും പരിഗണിക്കും. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മെമ്മറി കാർഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തിൽ പെടുന്നതാണെന്നും ക്രിമിനൽ നടപടി ചട്ടപ്രകാരം അതിന്റെ പകർപ്പിന് ഹർജിക്കാരന് അവകാശമുണ്ടെന്നും ദിലിപീനുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. മെമ്മറി കാർഡ് തൊണ്ടിമുതലിന്റെ ഗണത്തിൽ പെടുന്നതാണെന്നും ഹർജിക്കാരനു നൽകാനാവില്ലെന്നും സർക്കാരിനുവേണ്ടി ഹരേൻ പി.റാവൽ വാദിച്ചു. മെമ്മറി കാർഡ്, കേസിലെ തൊണ്ടിതന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് സുപ്രീം കോടതിയിലെ ഹർജി.