പി.സി. ജോർജ് സോണിയയുടെ ഓഫിസിലെത്തിയത് ചർച്ചയായി

കോട്ടയം ∙ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫിസിൽ ജനപക്ഷം ചെയർമാൻ പി.സി. ജോർജിന്റ സന്ദർശനം രാഷ്ട്രീയ ചർച്ചയായി. ജലന്തർ രൂപതയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്ത് വരുന്ന വഴിയാണ് ജോർജ് ഡൽഹിയിൽ സോണിയ ഗാന്ധിയുടെ ഓഫിസിലെത്തിയത്. സന്ദർശനത്തിന്റെ കാരണം ജോർജ് പറയുന്നില്ല.

ലോക്സഭാ തിരഞ്ഞെടുപ്പിനു ഏതെങ്കിലും മുന്നണിയുമായി സഹകരിക്കുമെന്നും തങ്ങളെ സഹായിക്കുന്നവരെ തിരികെ സഹായിക്കുമെന്നും ജോർജ് പറഞ്ഞു. പത്നി ഉഷയ്ക്കൊപ്പമാണു പി.സി. ജോർജ് ജലന്തറിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത്. ജലന്തറിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിക്കുകയും ചെയ്തു.

ശബരിമല യുവതീ പ്രവേശത്തിന് എതിരായ നിലപാട് സ്വീകരിച്ചതോടെ എൽഡിഎഫുമായി അകന്നു നിൽക്കുകയാണ് ഇപ്പോൾ പി.സി. ജോർജ്. നിയമസഭയിൽ ബിജെപിയോടു സഹകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.