നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതിക്കു സാധ്യത

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിന്റെ വിചാരണയ്ക്കു പ്രത്യേക കോടതിയെ നിയോഗിച്ചേക്കും. ഇതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നാണു സൂചന. കോടതിയുടെ അനുമതിയോടെ വിദേശത്തു പോയ നടൻ ദിലീപ് ഒഴികെ കേസിലെ എല്ലാ പ്രതികളും ഇന്നലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന പ്രതി സലിം ജാമ്യാപേക്ഷ സമർപ്പിച്ചു. 

കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. കേസ് ഇനി 29നു വീണ്ടും പരിഗണിക്കും. ജനുവരി 5 വരെ വിദേശത്തു തങ്ങാനുള്ള അനുവാദമാണു ദിലീപിനു കോടതി നൽകിയിട്ടുള്ളത്.