ഹാജി മസ്താനായി അഭിനയിക്കരുത്: രജനീകാന്തിന് അധോലോകത്തിന്‍റെ ഭീഷണി

ചെന്നൈ∙ സൂപ്പർ സ്റ്റാർ രജനീകാന്തിന് അധോലോകത്തിന്‍റെ ഭീഷണി. അധോലോക നായകനായ ഹാജി മസ്താനായി അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ഹാജി മസ്താന്‍റെ ദത്തു പുത്രന്‍ സുന്ദര്‍ശേഖര്‍ രജനീകാന്തിന് വക്കീല്‍ നോട്ടിസ് അയച്ചു. എന്നാല്‍ ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ രജനീകാന്തോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ തയാറായിട്ടില്ല.

കബാലിക്കു ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന സിനിമയില്‍ അധോലോക നായകന്‍ ഹാജി മസ്താനായി അഭിനയിക്കാന്‍ തയാറെടുക്കുന്നതിനിടെയാണു സൂപ്പര്‍സ്റ്റാറിനു ഭീഷണി സന്ദേശമെത്തിയത്. ഹാജി മസ്താനെ അധോലോക നായകനായി ചിത്രീകരിച്ചാല്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നാണു ദത്തുപുത്രന്‍ സുന്ദര്‍ശേഖറിന്‍റെ ഭീഷണി. പിതാവിനെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ചിത്രീകരിക്കാനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു തവണ പോലും ഹാജി മസ്താന്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ശേഖര്‍ പറയുന്നു.

1995ല്‍ മരണമടഞ്ഞ ഹാജി മസ്താന്‍ തമിഴ്നാട് രാമനാഥപുരം സ്വദേശിയാണ്. എഴുപതുകളില്‍ മുംബൈയിലേക്കു ചേക്കേറിയ ഹാജി മസ്താന്‍ കള്ളക്കടത്തിലൂടെയും റിയല്‍ എസ്റ്റേറ്റിലൂടെയുമാണ് വളര്‍ന്നത്.