മെട്രോയിൽ മദ്യപിച്ച് ഉറങ്ങിയെന്ന ചിത്രം; പ്രചരിക്കുന്നത് ബധിരനും മൂകനുമായ വ്യക്തിയുടേത്

എൽദോ

കൊച്ചി ∙ കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എൽദോ എന്ന വ്യക്തിയുടെ ചിത്രം. മരണാസന്നനായ അനുജനെ ഓർത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എൽദോയെന്ന് ബന്ധുക്കൾ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപങ്ങൾക്കും പരിഹാസത്തിനും മറുപടി നൽകാൻ പോലും കഴിയാതെ വിഷമിക്കുകയാണ് ഈ മിണ്ടാപ്രാണി. 

മെട്രോയിലെ ‘പാമ്പ്’ ആരെന്ന അന്വേഷണം എത്തിച്ചത് അങ്കമാലി കിടങ്ങൂരിലെ വീട്ടിലേക്കാണ്. രണ്ടു കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എൽദോയുടെ ജീവിതം. വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്.

എറണാകുളം ജനറൽ ആശുപത്രിയിയിൽ അത്യാസന്ന നിലയിൽ അനുജനെ കണ്ടു മടങ്ങും വഴിയാണ് മകന്റെ നിർബന്ധത്തെത്തുടർന് മെട്രോയിൽ കയറിയത്. സ്വന്തം അനുജൻ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലായിരുന്നു എൽദോ എന്ന് അമ്മയും പ്രതികരിച്ചു. 

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എൽദോ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിലും എൽദോയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്. എൽദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യർഥിക്കുന്നു.