‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിലും; മുംബൈ തുറമുഖത്ത് കംപ്യൂട്ടറുകൾ തകരാറിൽ

മുംബൈ ജവഹർലാൽ നെഹ്റു തുറമുഖം

മുംബൈ∙ ലോകമെങ്ങും ഭീതിവിതച്ച വാനക്രൈക്കു പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാൻസംവെയർ ഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. കംപ്യൂട്ടറുകൾ തകരാറിലായതിനെ തുടർന്ന് മൂന്നു ടെർമിനലുകളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ച അവസ്ഥയിലാണ്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യയിൽ പിയെച്ച എത്തിയതായി സ്വിസ് സർക്കാരിന്റെ ഐടി ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാൻസംവെയർ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിലെ ബാങ്കുകൾ, എണ്ണക്കമ്പനികൾ, വിമാനത്താവളങ്ങൾ, ഫാക്ടറികൾ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകളെ റാൻസംവെയർ പ്രോഗ്രാം ബാധിച്ചു. യുഎസ്, ഡെൻമാർക്ക്, സ്പെയിൻ എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങളിലും പിയെച്ച കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ റോസ്‍നെഫ്റ്റും പിയെച്ച ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഉൽപാദനത്തെ ബാധിച്ചിട്ടില്ല. 

ഫയലുകൾ മൊത്തമായി എൻക്രിപ്റ്റ് ചെയ്യുന്നതിനു പകരം ഇരയുടെ കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തശേഷം ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ (എംഎഫ്ടി) എൻക്രിപ്റ്റ് ചെയ്യുന്നതാണു പിയെച്ചയുടെ രീതി. തുടർന്നു ഫയലുകൾ ഉപയോഗിക്കാൻ കഴിയാത്ത രീതിയിലാകും. ഇവ തിരിച്ചുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടും. സ്ക്രീനിൽ കാണിക്കുന്ന ബിറ്റ്കോയിൻ വിലാസത്തിലേക്കു 300 ഡോളർ അയയ്ക്കാനാണു സന്ദേശം. ഫയലുകൾ തിരികെ ലഭിക്കാനായി 13 പേർ മോചനദ്രവ്യം നൽകിയതായാണു സൂചന. 5000 ഡോളർ മോചനദ്രവ്യമായി നൽകിയെന്നാണു വിവരം. 

ആരാണ്  പിന്നിലെന്നു വ്യക്തമല്ലെങ്കിലും റഷ്യയെയും യുക്രെയ്നെയും  ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്നു മോസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ് ഐബി അറിയിച്ചു.