പ്രധാനമന്ത്രി മോദി ഗോ സംരക്ഷകർക്ക് കീഴടങ്ങുന്നു: വിമർശനവുമായി ശിവസേന

മുംബൈ∙ ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന. മോദി ഗോ സംരക്ഷകർക്കു കീഴടങ്ങുകയാണ്. സ്വയം പ്രഖ്യാപിത ഗോ സംരക്ഷകർക്കെതിരെ നടപടിയെടുക്കാത്തതെന്താണെന്നും മുഖപത്രമായ ‘സാമ്ന’യിൽ എഴുതിയ മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ഡൽഹി മുതൽ നാഗ്പൂർ വരെ നിയമം കയ്യിലെടുക്കുകയാണ് ഗോ സംരക്ഷകർ. എന്നാൽ നിയമസംവിധാനം നിശബ്ദമായി ഇതു കണ്ടിരിക്കുന്നു. ഇതൊരു ഗൂഢാലോചനയാണോയെന്നും സാമ്നയിൽ ചോദിക്കുന്നു.

ബീഫിനോടുള്ള താൽപര്യം തുറന്നുസമ്മതിച്ച ബിജെപിക്കാരെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ ആക്രമിക്കാത്തത് എന്തുകൊണ്ടാണ്? ഒട്ടേറെ സംസ്ഥാനങ്ങളിൽ ഇപ്പോഴും ബീഫ് നിരോധിച്ചിട്ടില്ല. അവരുടെ ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ബീഫ്. ബിജെപി സർക്കാരിലെ പലരും ബീഫ് ഇഷ്ടമാണെന്നു തുറന്നു സമ്മതിച്ചിട്ടുണ്ട്. ഗോ സംരക്ഷകരാരെങ്കിലും അവരെ മർദിക്കുമോയെന്നും മുഖപ്രസംഗത്തിൽ ശിവസേന ചോദിക്കുന്നു.

രാജ്യത്തിന്റെ സുരക്ഷാ സ്ഥിതി മോശമായ സാഹചര്യത്തിൽ ഇവരൊക്കെ എവിടെയായിരുന്നു? കശ്മീരിലെത്തി ബുള്ളറ്റുകൾ നേരിടാൻ അവർക്കു കഴിയുമോയെന്നും ശിവസേന ആരാഞ്ഞു. സർവകക്ഷിയോഗത്തിലടക്കം ഗോ സംരക്ഷകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചതിനു പിന്നാലെയാണ് വിമർശനവുമായി സാമ്ന രംഗത്തെത്തിയത്. നിയമം കയ്യിലെടുക്കുന്ന ഗോ സംരക്ഷകർക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് നടപടിയെടുക്കാമെന്നാണ് മോദി പറഞ്ഞത്.