പിണറായി ഡൽഹിയിൽ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: ശോഭാ സുരേന്ദ്രൻ

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കണ്ണൂർ ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾക്ക് പിന്നിൽ പിണറായിയും കോടിയേരിയുമാണ്. ഇരുനേതാക്കളും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ തണലിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. കേരളത്തിൽ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാൻ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പയ്യന്നൂരിൽ സിപിഎം– ബിജെപി അക്രമമുണ്ടായതിനെ തുടർന്നു സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ആർഎസ്എസ്‌ നേതൃത്വം അനുവദിച്ചാൽ, കേരളത്തിലെ അമ്മമാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചെരിപ്പൂരി അടിക്കും. ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാളെ നേരിട്ടു കണ്ടാൽ ചെരിപ്പൂരി അടിക്കും. കേരളത്തിൽ ബിജെപിയുടെ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 18 സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയാണ് ബിജെപി. അവിടെയുള്ള സിപിഎം പ്രവർത്തകർ ബിജെപിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്. പിണറായി വിജയനൊക്കെ ഡൽഹിയിൽ ഇറങ്ങി നടക്കുന്നതു ഞങ്ങളുടെ ഔദാര്യത്തിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.