ചീഫ് ജസ്റ്റിസ് നിയമനം: ഹർജിക്കാർക്ക് 10 ലക്ഷം വീതം പിഴ വിധിച്ച് സുപ്രീം കോടതി

ന്യൂഡൽഹി∙ പിൻഗാമിയെ നിലവിലെ ചീഫ് ജസ്റ്റിസ് നാമനിർദേശം ചെയ്യുന്നത് ചോദ്യം ചെയ്ത് ഹർജി നൽകിയവർക്ക് സുപ്രീം കോടതിയുടെ പിഴശിക്ഷ. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും അടങ്ങിയ ബെഞ്ചാണ് സ്വാമി ഓം, മുകേഷ് ജെയ്ൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതം പിഴ വിധിച്ചത്.

മറ്റാരുടെയോ പ്രേരണയാൽ നൽകിയ ഹർജിയാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നാമനിർദേശം ചെയ്യുന്ന പതിവ് ഭരണഘടനയുടെ അന്തസത്തയ്ക്കു ചേരുന്നതല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ഇത്തരം ഹർജികൾ നൽകുന്ന മറ്റുള്ളവർക്കുകൂടി പാഠമാകണം ഈ വിധിയെന്നു വ്യക്തമാക്കിയാണ് കനത്ത പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പണം അടയ്ക്കാനും അതു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു അയയ്ക്കാനും കോടതി ഉത്തരവിൽ പറയുന്നു.